ചെറുവത്തൂര്‍:
നിറം കലര്‍ന്ന വെള്ളങ്ങള്‍ വിപണിയില്‍ സുലഭമെങ്കിലും, കുട്ടമത്ത്
കുന്നിന്‍ ചെരുവിലെ കടയിലിരുന്ന് നാരായണേട്ടന്‍ എന്ന
എണ്‍പത്തിമൂന്നുകാരന്‍ നല്‍കുന്ന സംഭാരത്തിന് ഇന്നും ആവശ്യക്കാര്‍
ഏറെയാണ്.കുട്ടമത്ത് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആദ്യ ബാച്ച്
മുതലിങ്ങോട്ട് പഠിച്ചിറങ്ങിയ ആയിരങ്ങളുടെ നാവിന്‍ തുമ്പില്‍ ഇന്നും മണ്‍കലത്തിന്റെ
കുളിര്‍മയില്‍ ഇദ്ദേഹം നല്‍കുന്ന ദാഹശമനിയുടെ രുചി നിറയുന്നുണ്ട്.
വിദ്യാലയ കവാടത്തോട് ചേര്‍ന്ന ഓടുമേഞ്ഞ കടയിലിരുന്ന് വാര്‍ധക്യത്തെ തോല്‍പിച്ച്
നാരായണേട്ടന്‍ ഇന്നും ദാഹമകറ്റുന്നു.തങ്ങള്‍ പഠിച്ച തങ്ങളുടെ മക്കളും,
പേരമക്കളും പഠിക്കുന്ന വിദ്യാലയത്തിലേക്ക് വിരുന്നെത്തിയ ഉപജില്ലാ
കലോത്സവത്തിനെത്തുന്ന നിരവധിപേര്‍ ഒരിക്കല്‍ കൂടി ആ രുചിയറിയാന്‍
ഇദ്ദേഹത്തിന്റെ കടയിലേക്കെത്തുന്നു. പഴയ ഓര്‍മ്മകള്‍ അയവിറക്കുന്നു .
കുട്ടമത്തെ കുന്നില്‍ കനലെരിയുമ്പോള്‍ കുടിനീരുമായി നേരം പുലരുമ്പോള്‍
തന്നെ ഈ എന്‍പത്തിമൂന്ന്കാരന്‍ തന്റെ പഴയ പീടികയില്‍ സംഭാരവുമായി
സജീവമാകും. വിലക്കയറ്റം ബാധിക്കില്ല എന്നുള്ളതാണ് ഈ കുടിവെള്ളത്തിന്റെ
പ്രത്യേകത. വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ദ്ധിപ്പിച്ച ഒരു രൂപക്കാണ് ഇപ്പോഴും
സംഭാരം നല്‍കി വരുന്നത്. കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ നാരായണേട്ടന്‍ കച്ചവടം ആരംഭിച്ചിരുന്നു.
ലാഭം എന്നതിലപ്പുറം സന്തോഷം ചാലിച്ച് നല്‍കുന്ന ദാഹശമനി നല്‍കുന്നത് മനസിന്
സന്തോഷം പകരുന്നതാണെന്ന് നാരായണേട്ടന്‍ പറയുന്നു . പ്രത്യേകം
കൂട്ടൊരുക്കിയാണ് സംഭാരം തയ്യാറാക്കുന്നത്. പത്‌നി സരസ്വതിയുടെ കൈസഹായം
വാര്‍ധക്യത്തിലെ തളര്‍ച്ചയകറ്റാനും ഉര്‍ജം പകരാനും കൂട്ടായി ഒപ്പമുണ്ട്.
തയ്യാറാക്കിയത് : വിനയന്‍ പിലിക്കോട്
No comments:
Post a Comment